ചെന്നൈ: സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 72 റൺസിന് വിജയിച്ചെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒരു പരീക്ഷണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Shivam Dube Bowling Criticism). ജസ്പ്രീത് ബുമ്രയെയും ഹാർദിക് പാണ്ഡ്യയെയും പോലുള്ള മുൻനിര ബോളർമാർക്ക് ഓവർ ബാക്കിയുള്ളപ്പോൾ, ഫോമിലല്ലാത്ത ശിവം ദുബെയെ ബോളിങ്ങിന് എത്തിച്ചതാണ് വിമർശനങ്ങൾക്ക് കാരണം. നെറ്റ് റൺറേറ്റിൽ വെസ്റ്റ് ഇൻഡീസിനെ മറികടക്കാനുള്ള സുവർണ്ണാവസരം ഇന്ത്യ ഇതിലൂടെ നഷ്ടപ്പെടുത്തിയെന്നാണ് പ്രധാന ആക്ഷേപം.
രണ്ട് ഓവറിൽ 46 റൺസാണ് ദുബെ വഴങ്ങിയത്. ഒരോവറിൽ 26 റൺസ് വഴങ്ങിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുക്കുന്ന ഇന്ത്യൻ ബോളർ എന്ന ദുഷ്പേരും ദുബെയ്ക്ക് ലഭിച്ചു. എന്നാൽ ഇതിൽ ദുബെയെ മാത്രം കുറ്റം പറയാനാവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെസ്റ്റ് ഇൻഡീസിന്റെ റൺറേറ്റിനെ മറികടക്കാൻ ഇന്ത്യ സിംബാബ്‌വെയെ 108 റൺസിനുള്ളിൽ പുറത്താക്കണമായിരുന്നു. 14 ഓവറിൽ സിംബാബ്‌വെ 105 റൺസെടുത്തു നിൽക്കുമ്പോഴാണ് ദുബെ പന്തെറിയാൻ എത്തിയത്. അതുകൊണ്ട് തന്നെ ആ ഘട്ടത്തിൽ വിൻഡീസിനെ മറികടക്കുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു.
ഭാവിയിലെ നിർണ്ണായക മത്സരങ്ങൾ മുന്നിൽക്കണ്ട് സ്ലോ ബോളുകളും കട്ടറുകളും പരീക്ഷിക്കാനാണ് ടീം മാനേജ്‌മെന്റ് ദുബെയെ പന്തേൽപ്പിച്ചത്. എന്നാൽ ഈ പരീക്ഷണം പാളുകയായിരുന്നു. രണ്ട് നോബോളുകളും നാല് വൈഡുകളും എറിഞ്ഞ ദുബെ തീർത്തും നിരാശപ്പെടുത്തി. നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം മഴമൂലം തടസ്സപ്പെട്ടാൽ മികച്ച റൺറേറ്റുള്ള വിൻഡീസ് സെമിയിലെത്തും. അതിനാൽ തന്നെ ഇത്തരം ബോളിങ് പരീക്ഷണങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

