ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ ജനറൽ എം.എം. നരവാനെയുടെ പുസ്തകം പാർലമെന്റിൽ വലിയ രാഷ്ട്രീയ പോരിന് കാരണമാകുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന പുസ്തകത്തിന്റെ കോപ്പിയുമായിട്ടാണ് രാഹുൽ ഗാന്ധി ഇന്ന് സഭയിലെത്തിയത്.(Rahul Gandhi raises Naravane’s book in Parliament, House again in chaos)
നരവാനെയുടെ പുസ്തകം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച രാഹുൽ, സർക്കാർ ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കുന്ന സത്യങ്ങൾ ഇതാണെന്ന് ആരോപിച്ചു. സഭയ്ക്കകത്തും പുസ്തകം ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ അനുവാദം ചോദിച്ചെങ്കിലും സ്പീക്കർ അത് അനുവദിച്ചില്ല. രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ രണ്ടുദിവസമായി രാഹുലിന് വേണ്ടി കാത്തുനിന്നെന്നും സഭയിലെ മറ്റംഗങ്ങൾക്കും സംസാരിക്കാൻ അവകാശമുണ്ടെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ബഹളം കാരണം സഭ പലതവണ നിർത്തിവച്ചു.
സഭയ്ക്ക് പുറത്ത് ബി.ജെ.പി എം.പി രവനീത് സിംഗ് ബിട്ടുവും രാഹുൽ ഗാന്ധിയും തമ്മിൽ നേരിട്ട് വാക്കേറ്റമുണ്ടായി. സസ്പെൻഷനിലായ എം.പിമാരെ പരിഹസിച്ച ബിട്ടുവിനോട് “ചതിയൻ” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരിച്ചടിച്ച ബിട്ടു രാഹുലിനെ “രാജ്യത്തിന്റെ ശത്രു” എന്ന് വിളിച്ചു. മറ്റ് എം.പിമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
യു.എസുമായുള്ള പുതിയ വ്യാപാര കരാറിലെ സുതാര്യതയില്ലായ്മയും ഇന്ന് പ്രതിപക്ഷം സഭയിൽ ആയുധമാക്കി. 2 മണി വരെ ലോക്സഭ നിർത്തിവച്ചു.

