ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ നടന്ന ‘ബീറ്റിംഗ് റിട്രീറ്റ്’ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിന്നതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സൈന്യത്തെയും ഭരണഘടനയെയും തുടർച്ചയായി അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.(Rahul Gandhi and Kharge abstain from Beating retreat 2026, BJP says they insulted the Army and the Constitution)
ദേശീയ പ്രാധാന്യമുള്ള ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ബോധപൂർവ്വമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല കുറ്റപ്പെടുത്തി. “സൈന്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അപമാനിക്കുന്നത് ഇരുവരുടെയും അടയാളമായി മാറിയിരിക്കുകയാണ്,” അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെയും സായുധ സേനയുടെ വീര്യത്തെയും ആദരിക്കുന്ന ചടങ്ങിൽ പ്രതിപക്ഷത്തിന്റെ അഭാവം ദൗർഭാഗ്യകരമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതി ദ്രൗപതി മുർമു ചടങ്ങിന് നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് എന്നിവരുടെ ബാൻഡുകൾ സംഗീത പരിപാടി അവതരിപ്പിച്ചു.
ഗഗന്യാൻ, മിഗ് 21, ഓപ്പറേഷൻ സിന്ദൂർ ശക്തി എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആകർഷകമായ ഫോർമേഷനുകൾ ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യൻ സായുധ സേനയുടെ ത്യാഗത്തിനും വീര്യത്തിനും ആദരമർപ്പിക്കുന്ന ഈ ചടങ്ങ് കാണാൻ ഏഷ്യാനെറ്റ് ന്യൂസ് ‘പ്രൗഡ് ടു ബി ആൻ ഇന്ത്യൻ’ സംഘവും വിജയ് ചൗക്കിൽ എത്തിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി സമാപനം കുറിക്കുന്ന ചടങ്ങാണിത്.



