ശ്രീ മുക്തസർ സാഹിബ്: പഞ്ചാബിലെ ശ്രീ മുക്തസർ സാഹിബ് ജില്ലയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദളിത് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രരാക്കി കെട്ടിയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു (Punjab Dalit Men Assaulted). മനുഷ്യത്വരഹിതമായ ഈ അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവുമാണ് ഉയരുന്നത്. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ഈ ആൾക്കൂട്ട ആക്രമണം അരങ്ങേറിയത്. ജില്ലയിലെ ജോരാർ ഗ്രാമത്തിൽ എത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് യുവാക്കൾ മൊബൈൽ ഫോൺ തട്ടിയെടുത്തു എന്ന ആരോപണത്തെ തുടർന്നായിരുന്നു ക്രൂരമായ ഈ സംഭവം.
ഫോൺ മോഷ്ടിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു കൂട്ടം ഗ്രാമവാസികൾ യുവാക്കളെ അവരുടെ വീടുകളിൽ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കുകയായിരുന്നു. തുടർന്ന് കയറുകൊണ്ട് കെട്ടിയിട്ട ശേഷം ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയാക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഗ്രാമത്തിലൂടെ പൊതുജനമധ്യത്തിൽ നടത്തിക്കുകയുമായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മർദ്ദനത്തിനിരയായ യുവാക്കൾ രണ്ടുപേരും ദളിത് സമുദായത്തിൽപ്പെട്ടവരാണെന്നും അക്രമത്തിനിടയിൽ ഇവരെ ജാതീയമായി അധിക്ഷേപിച്ചതായും ഇരകളുടെ കുടുംബങ്ങൾ പോലീസിൽ പരാതി നൽകി. എന്നാൽ യുവാക്കൾ പ്രദേശത്ത് തുടർച്ചയായി മൊബൈൽ ഫോൺ കവർച്ച നടത്തുന്നവരാണെന്നാണ് ഗ്രാമവാസികളുടെ വാദം. സംഭവത്തിൽ രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിട്ടുണ്ട്.
യുവാക്കൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽപ്പോലും നിയമം കൈയിലെടുക്കാതെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു ഗ്രാമവാസികൾ ചെയ്യേണ്ടിയിരുന്നതെന്ന് മലോട്ട് ഡിഎസ്പി ജസ്പാൽ സിംഗ് ധലിവാൽ വ്യക്തമാക്കി. സംഭവത്തിൽ സ്വമേധയാ ഇടപെട്ട പഞ്ചാബ് സംസ്ഥാന പട്ടികജാതി കമ്മീഷൻ ചെയർമാൻ ജസ്വിർ സിംഗ് ഗർഹി, ശ്രീ മുക്തസർ സാഹിബ് എസ്എസ്പിയോട് അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 9-നകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
Summary: A shocking incident of mob justice has sparked widespread outrage in Punjab’s Sri Muktsar Sahib district after two Dalit youths were allegedly tied with ropes, brutally assaulted, and paraded naked through Jhorar village over mobile phone theft allegations. The victims’ families alleged that the youths were dragged from their homes by local villagers and subjected to severe physical torture accompanied by caste-based verbal abuse.

