ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ പ്രവേഷ് വാഹി വിജയിച്ചു (Delhi MCD Mayor election). രോഹിണി ഈസ്റ്റിൽ നിന്നുള്ള കൗൺസിലറായ പ്രവേഷ് വാഹി 156 വോട്ടുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ബിജെപി അംഗങ്ങൾക്ക് പുറമെ ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയിലെ 14 അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചു. എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ ഹാജി സറാഫിന് 9 വോട്ടുകൾ മാത്രമാണ് നേടാനായത്.
ആനന്ദ് വിഹാറിൽ നിന്നുള്ള ബിജെപി കൗൺസിലർ മോണിക്ക പന്തിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. പ്രവേഷ് വാഹിക്ക് ലഭിച്ച അതേ വോട്ട് വിഹിതത്തോടെയാണ് (156) മോണിക്കയുടെയും വിജയം. നിലവിൽ കോർപ്പറേഷൻ ഭരിച്ചിരുന്ന ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ബിജെപിയുടെ ഭരണപരമായ വീഴ്ചകൾ തുറന്നുകാട്ടാനാണ് തങ്ങൾ വിട്ടുനിൽക്കുന്നതെന്ന് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.
ജയ് ഭഗവാൻ യാദവ്, മനീഷ് ചദ്ദ (ബിജെപി), ജലജ് ചൗധരി (എഎപി) എന്നിവർ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആകെ 273 വോട്ടുകളുണ്ടായിരുന്ന സഭയിൽ 137 വോട്ടുകളായിരുന്നു വിജയത്തിന് വേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി നേതൃത്വത്തിനും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും പ്രവേഷ് വാഹി നന്ദി അറിയിച്ചു.
Story Summary: BJP councilor Pravesh Wahi has been elected as the Mayor of the Municipal Corporation of Delhi (MCD) with 156 votes after AAP boycotted the election. BJP’s Monica Pant was elected Deputy Mayor, while the opposition Congress candidate managed only nine votes.

