ന്യൂഡൽഹി: ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും പങ്കുണ്ടെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്താന്റെ ആരോപണങ്ങൾ അർത്ഥശൂന്യമാണെന്നും സ്വന്തം സുരക്ഷാ വീഴ്ചകൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പതിവുശൈലിയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.(Pakistan Defense Minister’s allegations in suicide bomber attack, India and Afghanistan respond strongly)
പള്ളിയിലുണ്ടായ സ്ഫോടനത്തെയും നിരപരാധികളുടെ ജീവഹാനിയെയും ഇന്ത്യ ശക്തമായി അപലപിച്ചു. അഫ്ഗാൻ താലിബാന് ഇന്ത്യയുമായി ബന്ധമുണ്ടെന്നും ഇന്ത്യ പ്രോക്സി പ്രചാരണം നടത്തുകയാണെന്നുമുള്ള പാക് പ്രതിരോധമന്ത്രിയുടെ പ്രതികരണം ഇന്ത്യ പൂർണ്ണമായും നിഷേധിച്ചു. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളും സാമൂഹിക ഘടനയിലെ തകർച്ചയും പരിഹരിക്കുന്നതിന് പകരം അയൽരാജ്യങ്ങളെ കുറ്റപ്പെടുത്തി പാകിസ്താൻ സ്വയം വഞ്ചിക്കുകയാണെന്ന് ഇന്ത്യ വിമർശിച്ചു.
അഫ്ഗാൻ താലിബാൻ സർക്കാരും പാക് ആരോപണങ്ങൾക്കെതിരെ രംഗത്തെത്തി. യാതൊരു അന്വേഷണമോ തെളിവുകളോ കൂടാതെയാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്ന് താലിബാൻ വക്താവ് പറഞ്ഞു.പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നിരപരാധികളെ കൊല്ലുന്നത് ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അക്രമികളെ അഫ്ഗാൻ പിന്തുണയ്ക്കുന്നില്ലെന്നും താലിബാൻ ഭരണകൂടം ആവർത്തിച്ചു. വെള്ളിയാഴ്ച ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ മാരകമായ ചാവേർ സ്ഫോടനത്തിൽ 69 പേർ കൊല്ലപ്പെടുകയും 170-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.



