ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസരൻ താഴ്‌വരയിൽ കഴിഞ്ഞവർഷം 26 പേരുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി (Pahalgam Terror Attack NIA Chargesheet). ആക്രമണം നടത്തുന്നതിന് തൊട്ടുമുൻപ് മൂന്ന് പാകിസ്താൻ ഭീകരർ പ്രദേശത്തെ ഒരു മരത്തണലിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നതായി പ്രത്യേക കോടതിയിൽ സമർപ്പിച്ച 1,597 പേജുള്ള കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 22-നായിരുന്നു പൈൻ കാടുകളിൽ നിന്ന് ആയുധങ്ങളുമായി എത്തിയ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്. മരിച്ചവരിൽ 25 പേർ വിനോദസഞ്ചാരികളും ഒരാൾ പ്രാദേശിക നിവാസിയുമാണ്.
ആക്രമണത്തിന് തലേദിവസം, അതായത് ഏപ്രിൽ 21-ന് വൈകുന്നേരം അഞ്ച് മണിയോടെ ഭീകരർ ബൈസരനിലെ ഒരു കുതിരക്കാരനായ പർവൈസ് അഹമ്മദിന്റെ താൽക്കാലിക താമസസ്ഥലത്ത് (ധോക്) എത്തിയിരുന്നു. തങ്ങൾ ദീർഘദൂരം സഞ്ചരിച്ച് ക്ഷീണിതരാണെന്ന് പറഞ്ഞ് വെള്ളം ചോദിച്ച ഭീകരർക്ക് പർവൈസ് വെള്ളവും ചായയും ഭക്ഷണവും നൽകി. കാശ്മീരി മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും ഇവർ പർവൈസിനോട് പറഞ്ഞിരുന്നു. ഭീകരരുടെ ബാഗുകളും മറ്റ് ആയുധങ്ങളും പുതപ്പുകൾക്കടിയിൽ ഒളിപ്പിച്ചുവെക്കാൻ സഹായിച്ച പർവൈസിനെയും ഇയാളുടെ അമ്മാവൻ ബഷീർ അഹമ്മദിനെയും ഭീകരർക്ക് അഭയം നൽകിയ കുറ്റത്തിന് എൻഐഎ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
അടുത്ത ദിവസം രാവിലെ ബൈസരൻ താഴ്‌വരയ്ക്ക് സമീപം എത്തിയ ഭീകരർ മരത്തണലിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം പുതപ്പ് പുതച്ച് പാർക്കിലെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. തുടർന്ന് തലയിൽ ഗോപ്രോ ആക്ഷൻ ക്യാമറ ധരിച്ചാണ് ഇവർ പാർക്കിലേക്ക് അതിക്രമിച്ചു കയറിയത്. ഉച്ചയ്ക്ക് 2:23-ഓടെ എം-4 കാർബൈൻ തോക്ക് ഉപയോഗിച്ച് ആദ്യ വെടിയുതിർക്കുകയും, തുടർന്ന് മറ്റ് രണ്ട് ഭീകരർ എകെ-47 തോക്കുകളുമായി ഒപ്പം ചേരുകയുമായിരുന്നു. ആളുകളെ തടഞ്ഞുനിർത്തി മതം ചോദിച്ചറിഞ്ഞ ശേഷമാണ് ഇവർ വെടിയുതിർത്തത്. പാർക്കിന്റെ രണ്ട് ഭാഗങ്ങളിൽ നിന്നും ഒരേസമയം വെടിയുതിർത്ത് വിനോദസഞ്ചാരികളെ പൂർണ്ണമായും കെണിയിലാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. ആക്രമണത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെ അന്തരീക്ഷത്തിലേക്ക് വെടിയുതിർത്ത് വിജയം ആഘോഷിച്ചാണ് ഭീകരർ കാട്ടിലേക്ക് രക്ഷപ്പെട്ടത്. ആക്രമണം നടത്തിയ ഫൈസൽ ജാട്ട്, ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നീ മൂന്ന് പാകിസ്താൻ ഭീകരരെയും കഴിഞ്ഞവർഷം ജൂലൈ 29-ന് ശ്രീനഗറിലുണ്ടായ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന സൈനിക നീക്കത്തിലൂടെ സുരക്ഷാസേന വധിച്ചിരുന്നു.
Summary: The National Investigation Agency (NIA) has detailed the chilling sequence of events leading up to last year’s Pahalgam terror attack in its 1,597-page chargesheet. On April 22, three Pakistani terrorists affiliated with Lashkar-e-Taiba (LeT) and The Resistance Front (TRF) had lunch under a tree in the Baisaran Valley just before launching a tactical assault at 2:23 PM, killing 25 tourists and one local civilian.

