പട്ന: ബിഹാർ രാഷ്ട്രീയത്തിൽ ചരിത്രപരമായ മാറ്റം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിൽ ബിജെപിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. പട്നയിലെ ലോക് ഭവനിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ ലഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുക്കും.(New era in Bihar, Samrat Choudhary to take oath as BJP Chief Minister today)
ഏറ്റവും കൂടുതൽ കാലം ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ പദവി രാജിവച്ച് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിജെപിക്ക് മുഖ്യമന്ത്രി പദത്തിലേക്ക് വഴിയൊരുങ്ങിയത്. ഇന്നലെ പട്നയിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സാമ്രാട്ട് ചൗധരിയെ ഏകകണ്ഠേന നേതാവായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
നിതീഷ് കുമാറിന്റെ ജെഡിയു പാർട്ടിക്കും പുതിയ മന്ത്രിസഭയിൽ നിർണ്ണായക പങ്കുണ്ടാകും. ജെഡിയു നേതാക്കളായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വികസിത ബീഹാർ കെട്ടിപ്പടുക്കുന്നതിൽ പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഉണ്ടാകുമെന്ന് രാജിവച്ചതിന് പിന്നാലെ നിതീഷ് കുമാർ വ്യക്തമാക്കി.

