ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലുണ്ടായ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ വൈകീട്ടോടെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണിത്. എൻ.ഡി.ആർ.എഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്ത് തീവ്രമായ തിരച്ചിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Meghalaya mine accident, Death toll rises to 27)
വ്യാഴാഴ്ച പുലർച്ചെ മയൻസങ്ത്-താങ്സ്കോ മേഖലയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഖനിക്കുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. നിലവിൽ കണ്ടുകിട്ടിയ മൃതദേഹങ്ങളിൽ 12 എണ്ണം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അപകടം നടക്കുമ്പോൾ ഖനിക്കുള്ളിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.



