ബംഗളൂരു: കർണാടകയിലെ തുമകൂരുവിൽ പ്രണയപ്പകയെ തുടർന്ന് പെൺസുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി (Bengaluru crime). അങ്കോളയിലെ ഹെബ്ബാൽ സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ രമ്യ എന്ന പെൺകുട്ടിക്കാണ് കുത്തേറ്റത്.
ആറ് വർഷമായി നാഗേന്ദ്രയും രമ്യയും പ്രണയത്തിലായിരുന്നു. എന്നാൽ ഈ അടുത്തകാലത്തായി ഇവർ തമ്മിൽ പലപ്പോഴും വഴക്കുകൾ പതിവായിരുന്നു. രമ്യയുടെ മേൽ നാഗേന്ദ്ര ചില നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് പ്രണയ തകർച്ചയ്ക്കും വഴക്കുകൾക്കും കാരണമായതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതേ തുടർന്ന് രമ്യ നാഗേന്ദ്രയിൽ നിന്ന് അകലുകയും ഇയാളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
ഇതിൽ പ്രകോപിതനായ നാഗേന്ദ്ര ഇന്ന് രാവിലെ രമ്യ താമസിക്കുന്ന സ്ഥലത്തെത്തി. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം വാടകയ്‌ക്കെടുത്ത കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടയിലും ഇവർ തമ്മിൽ കാറിനുള്ളിൽ വെച്ച് തർക്കമുണ്ടായതായി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. തുമകൂരുവിൽ എത്തിയതോടെ വഴക്ക് കൂടുതൽ രൂക്ഷമാവുകയും, നാഗേന്ദ്ര തൻ്റെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് രമ്യയെ കുത്തുകയുമായിരുന്നു. രമ്യയുടെ നെറ്റിയിലും കയ്യിലുമാണ് പരിക്കേറ്റത്.
ആക്രമണത്തെ തുടർന്ന് രമ്യ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രൈവറും വാഹനം നിർത്തി പുറത്തിറങ്ങി. ഈ സമയത്താണ് നാഗേന്ദ്ര കാറിനുള്ളിൽ വെച്ച് മുൻകൂട്ടി കരുതിയിരുന്ന പെട്രോൾ ബോംബ് പൊട്ടിച്ചത്. കാറിന് തീപിടിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാഗേന്ദ്രയെ രക്ഷിക്കാനായില്ല. പരിക്കേറ്റ രമ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

