ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സുപ്രീംകോടതിയിൽ എത്തിയത് തന്റെ രാഷ്ട്രീയ പദവിയിലല്ല, മറിച്ച് ഒരു അഭിഭാഷകയുടെ റോളിലാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹാജരായ മമത, ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ തനിക്ക് 10 മിനിറ്റ് സമയം വേണമെന്ന് ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു.(Mamata Banerjee in the guise of a lawyer, Unusual argument in the Supreme Court)
താൻ വോട്ടർമാരുടെ പ്രയാസങ്ങൾ കോടതിയെ അറിയിക്കാനാണ് വന്നതെന്ന് മമത വ്യക്തമാക്കി. എസ് ഐ ആർസംവിധാനം മൂലം ബംഗാളിൽ നൂറിലധികം പേർ മരിച്ചതായി അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. ബംഗാൾ സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന കമ്മീഷൻ അഭിഭാഷകരുടെ വാദത്തെ “പച്ചക്കള്ളം” എന്ന് മമത കോടതിയിൽ തിരുത്തി.
മമതയുടെ വാദം കേട്ട ശേഷം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കേസിൽ തിങ്കളാഴ്ച വിശദമായ വാദം തുടരും. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തിരുന്ന വ്യക്തിയാണ് മമത. ഏകദേശം 45 വർഷത്തിന് ശേഷമാണ് അവർ വീണ്ടും കറുത്ത കോട്ടണിഞ്ഞ് കോടതിയിൽ വാദിക്കുന്നത്.



