ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വീണ്ടും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു (Mallikarjun Kharge). കർണാടകയിൽ നിന്നാണ് അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി രാധാകൃഷ്ണൻ ഖാർഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിനിടെ ഭരണഘടനയുടെ പകർപ്പ് ഖാർഗെ കൈയിൽ കരുതിയിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനങ്ങളുടെ ശബ്ദമായി പാർലമെന്റിൽ തുടരുമെന്നും സർക്കാരിനെ ജനാധിപത്യപരമായി ചോദ്യം ചെയ്യുമെന്നും ഖാർഗെ പറഞ്ഞു. വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ഏകോപനം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ധ, കിരൺ റിജിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർച്ചയായ പിന്തുണയ്ക്ക് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ‘ഇന്ത്യ’ മുന്നണിയിലെ ഘടകകക്ഷികൾക്കും ഖാർഗെ നന്ദി അറിയിച്ചു.

