മുംബൈ: മഹാരാഷ്ട്രയിലെ മദ്രസകൾ പൂർണ്ണമായും അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്ന് സംസ്ഥാന തുറമുഖ വികസന മന്ത്രി നിതേഷ് റാണെ. മദ്രസകൾ തീവ്രവാദികളെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളാണെന്ന് ആരോപിച്ചാണ് മന്ത്രിയുടെ പ്രസ്താവന. തന്റെ ചുമതലയിലുള്ള സാവന്ത്വാഡി ജില്ലയിലെ ഒരു മദ്രസയിൽ മുസ്ലിം പുരോഹിതൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് റാണെയുടെ പ്രതികരണം.(Madrasas are centres of terrorism, Maharashtra minister demans to shut them)
കുട്ടികളെ മർദ്ദിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും. അടുത്ത തവണ കുട്ടികളെ തൊടുമ്പോൾ കൈ വിറയ്ക്കുന്ന രീതിയിലുള്ള നടപടിയാണ് വരാൻ പോകുന്നത്. മദ്രസകൾ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. പലപ്പോഴും ഇവിടെ നിന്നും ആയുധങ്ങൾ കണ്ടെത്താറുണ്ട്. ഖുറാൻ പഠിപ്പിക്കണമെന്നുണ്ടെങ്കിൽ അതിനായി പള്ളികളുണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചു.
ഭഗവദ്ഗീത പഠിപ്പിക്കുന്ന ഹിന്ദു സ്കൂളുകൾക്ക് അനുമതി നൽകുന്ന ഏതെങ്കിലും ഇസ്ലാമിക രാജ്യം ലോകത്തുണ്ടോ എന്ന് അറിയാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ആരോപണങ്ങളെ തള്ളിക്കൊണ്ട് സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി രംഗത്തെത്തി. ഇന്ത്യയിലെ മദ്രസകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംശയമുള്ളവർക്ക് വേണമെങ്കിൽ മദ്രസകളിൽ സിസിടിവി സ്ഥാപിക്കാം. അവിടെ താമസിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ സൗകര്യമൊരുക്കാമെന്നും അസ്മി വെല്ലുവിളിച്ചു.

