ന്യൂഡൽഹി: രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിൽ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളിൽ 10 കിലോ ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യാനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(LPG crisis, Distribution of 10 kg LPG cylinders under consideration)
കുറഞ്ഞ അളവിൽ കൂടുതൽ സിലിണ്ടറുകൾ ലഭ്യമാക്കുന്നതിലൂടെ പരമാവധി കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് എൽപിജി ലഭ്യതയെ ബാധിച്ചിരിക്കുന്നത്.
14.2 കിലോ സിലിണ്ടറുകളിൽ 10 കിലോ ഗ്യാസ് നിറയ്ക്കുമ്പോൾ അതിനനുസരിച്ചുള്ള പ്രത്യേക സ്റ്റിക്കറുകൾ സിലിണ്ടറിൽ പതിപ്പിക്കും. ഗ്യാസിന്റെ അളവ് കുറയുന്നതിന് ആനുപാതികമായി സിലിണ്ടറിന്റെ വിലയിലും കുറവ് വരുത്തും. സാധാരണഗതിയിൽ ഒരു 14.2 കിലോ സിലിണ്ടർ 35 മുതൽ 40 ദിവസം വരെ ലഭിക്കാറുണ്ട്. എന്നാൽ 10 കിലോ സിലിണ്ടർ ഏതാണ്ട് ഒരു മാസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ പേരിലേക്ക് ഇന്ധനം എത്തിക്കാൻ ഈ നടപടി സഹായിക്കും.

