മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം കടുക്കുന്നതിനിടെ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് നൊമ്പരപ്പെടുത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു (Latur Heatwave Death). കനത്ത ചൂട് താങ്ങാനാവാതെ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞ് വീടിനുള്ളിൽ മരിച്ചു. ലാത്തൂർ ജില്ലയിലെ ഔസ താലൂക്കിലാണ് ഈ ദാരുണ സംഭവം നടന്നത്.
തകരഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലായിരുന്നു കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്. ലാത്തൂരിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ തകരഷീറ്റുകൾ അമിതമായി ചൂടാവുകയും വീടിനുള്ളിലെ താപനില കുഞ്ഞിന് താങ്ങാവുന്നതിലും അപ്പുറമാവുകയുമായിരുന്നു. നിർജ്ജലീകരണവും അമിതമായ ചൂടുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം പ്രദേശവാസികൾക്കിടയിലും അധികൃതർക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വേനൽക്കാലത്ത് ദരിദ്രമായ ചുറ്റുപാടുകളിൽ താമസിക്കുന്നവരുടെ ദുരവസ്ഥയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഉഷ്ണതരംഗ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെയും വയോധികരുടെയും കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേനൽച്ചൂട് കണക്കിലെടുത്ത് ജനങ്ങൾ പരമാവധി വീടിനുള്ളിൽ കഴിയണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Story Summary: In a tragic incident, a nine-month-old girl died due to extreme heat inside her tin-roofed house in Latur, Maharashtra. With temperatures soaring above 40°C, the intense heat radiating from the roof caused severe dehydration and heatstroke, leading to the infant’s death. This heartbreaking event has sparked fresh concerns regarding the safety of vulnerable populations during the ongoing heatwave.

