ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തിറക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയിരുന്ന നികുതി പരമാവധി 18 ശതമാനമായി കുറച്ചതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.(India-US trade deal nears completion, Trump signs order lifting 25% tariff)
റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഏർപ്പെടുത്തിയ 25% തീരുവ ട്രംപ് പിൻവലിച്ചു. എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും. അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം തുടങ്ങിയവയുടെ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും.
റബ്ബർ, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, വിമാന-വാഹന ഭാഗങ്ങൾ എന്നിവ അമേരിക്കയിലേക്ക് കുറഞ്ഞ നികുതിയിൽ കയറ്റി അയക്കാം. ഇന്ത്യൻ അരിക്ക് അമേരിക്ക മുൻഗണന നൽകും. അമേരിക്കൻ മദ്യത്തിന് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കും.
വ്യാപാര ഉദാരവൽക്കരണത്തിനിടയിലും ഇന്ത്യയുടെ ആഭ്യന്തര വിപണിയെ ബാധിക്കുന്ന ചില ഉൽപ്പന്നങ്ങൾക്ക് സംരക്ഷണം നിലനിർത്തിയിട്ടുണ്ട്. ഇന്ത്യൻ ക്ഷീരമേഖലയ്ക്ക് കരാറിൽ പ്രത്യേക സംരക്ഷണം ഉറപ്പാക്കി. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം, മാങ്ങ എന്നിവയുടെ ഇറക്കുമതി നിയന്ത്രണങ്ങൾ തുടരും. തേയില, മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും നിലവിലുള്ള സംരക്ഷണം തുടരും.



