ന്യൂഡൽഹി: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ധാരണയായി. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ സൗഹൃദമാണ് ഈ വേഗത്തിലുള്ള തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് വ്യക്തമാക്കി.(India-US trade deal, know 5 important things in the deal)
അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 25%-ൽ നിന്ന് 18%-ലേക്ക് കുറച്ചു. എഞ്ചിനീയറിംഗ്, ടെക്സ്റ്റൈൽസ്, കെമിക്കൽസ് എന്നീ മേഖലകളിലെ കയറ്റുമതിക്കാർക്ക് ഇത് വലിയ ആശ്വാസമാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25% അധിക പിഴത്തീരുവ യുഎസ് നീക്കം ചെയ്തു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചതായാണ് ട്രംപ് പറയുന്നത്.
2025 ഓഗസ്റ്റിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ മുൻ പ്രഖ്യാപനം ഈ കരാറോടെ അസാധുവായി. ഇത് ഇന്ത്യൻ വ്യവസായ മേഖലയിലെ ആശങ്കകൾ പൂർണ്ണമായും ഒഴിവാക്കി. കരാറിന്റെ ഭാഗമായി ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ ‘സീറോ താരിഫ്’ ഏർപ്പെടുത്താൻ പ്രധാനമന്ത്രി മോദി സമ്മതിച്ചതായി ട്രംപ് അറിയിച്ചു. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ ഇത് വലിയ പ്രവേശനം നൽകും.
തീരുവ ഇളവുകൾക്ക് പകരമായി അമേരിക്കയിൽ നിന്ന് ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, കൽക്കരി തുടങ്ങിയ മേഖലകളിൽ ഏകദേശം 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. ഈ കരാർ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിലും ഇന്ത്യൻ ഓഹരി വിപണിയിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.



