ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതിയിൽ വൻ കുറവ് വരുത്തിയതും അമേരിക്കൻ കാർഷിക-വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു നൽകുന്നതുമാണ് കരാറിലെ പ്രധാന വശങ്ങൾ.(India-US trade deal, Key announcements in joint statement)
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന താരിഫ് പരമാവധി 18 ശതമാനമായി കുറച്ചു. നിലവിൽ പിഴ തീരുവയടക്കം 50 ശതമാനത്തോളം നികുതി ഉണ്ടായിരുന്ന സ്ഥാനത്താണിത്. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, പ്ലാസ്റ്റിക്, രാസവസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് ഇത് ബാധകമാകും..
കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ ഇന്ത്യൻ ജെനറിക് മരുന്നുകൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ നികുതി അമേരിക്ക പൂർണ്ണമായും ഒഴിവാക്കും. ഓട്ടോമോട്ടീവ് ഭാഗങ്ങൾക്ക് പ്രത്യേക മുൻഗണനയും ലഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങും. ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, ലോഹങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അമേരിക്കയിൽ നിന്നുള്ള അണ്ടിപ്പരിപ്പ്, കാലിത്തീറ്റയ്ക്കുള്ള ചോളം, പഴവർഗ്ഗങ്ങൾ, സോയാബീൻ ഓയിൽ, മദ്യം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകും. വിപണി ഉദാരമാക്കുമ്പോഴും ആഭ്യന്തര കർഷകരെയും ക്ഷീരകർഷകരെയും സംരക്ഷിക്കാൻ ഇന്ത്യ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇന്ത്യൻ ക്ഷീര മേഖലയ്ക്ക് കരാറിൽ പൂർണ്ണ സംരക്ഷണം ഉറപ്പാക്കി. തേയില, ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം, മാങ്ങ എന്നിവയുടെ ഇറക്കുമതി നിയന്ത്രണം തുടരും. ഇവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കില്ല. മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും പൂർണ്ണ സംരക്ഷണം ലഭിക്കും. ഈ കരാർ വഴി ലഭിക്കുന്ന ഇളവുകൾ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മാത്രമായിരിക്കുമെന്നും മൂന്നാം രാജ്യങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ഇന്ത്യൻ അരിയുടെ കയറ്റുമതിക്ക് അമേരിക്ക പ്രത്യേക മുൻഗണന നൽകുമെന്നതും ശ്രദ്ധേയമാണ്.



