ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.(India-US trade deal, Joint statement within 5 days)
സംയുക്ത പ്രസ്താവന പുറത്തിറങ്ങിയാലുടൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം തീരുവ 18 ശതമാനമായി കുറച്ചുകൊണ്ട് വൈറ്റ് ഹൗസ് ഉത്തരവ് പുറപ്പെടുവിക്കും. ഊർജ്ജം, സാങ്കേതികവിദ്യ, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലായി ഏകദേശം 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യും.
വിമാനങ്ങളുടെ കാര്യത്തിൽ മാത്രം അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്ന് 80 ബില്യൺ ഡോളറിന്റെ ഓർഡറുകൾ ഇന്ത്യ നൽകും. എൻജിനുകളും മറ്റ് ഭാഗങ്ങളും കൂടി ചേർത്താൽ ഇത് 100 ബില്യൺ ഡോളർ കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച് പകുതിയോടെ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.



