ന്യൂഡൽഹി: ഇന്ത്യയുമായുള്ള നിർണ്ണായകമായ വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ‘ട്രൂത്ത് സോഷ്യൽ’ വഴി ട്രംപ് ഈ വിവരം പുറത്തുവിട്ടത്. പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ (Tariff) 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു.(India-US trade deal, India has lowest tariffs in Asia)
ഈ കരാറോടെ ഏഷ്യൻ രാജ്യങ്ങളിൽ അമേരിക്ക ഏറ്റവും കുറഞ്ഞ തീരുവ ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. അയൽരാജ്യങ്ങളായ പാകിസ്താൻ (19%), ബംഗ്ലാദേശ് (20%) എന്നിവയേക്കാളും ഇന്ത്യയുടെ പ്രധാന വ്യാപാര എതിരാളിയായ ചൈനയേക്കാളും (37%) കുറഞ്ഞ നിരക്കാണിത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു. പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങും. ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ ഇതോടെ ഇല്ലാതാകും



