ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള കർഷക ബോധവൽക്കരണ യാത്രയിലൂടെ ജനങ്ങളെ അണിനിരത്താനാണ് സംഘടനയുടെ തീരുമാനം.(India-US trade deal, Farmer organizations gear up for nationwide protest)
ഈ മാസം ഏഴിന് കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിക്കും. വ്യാപാര കരാർ ഇന്ത്യൻ കർഷകരെ എങ്ങനെയെല്ലാം ബാധിക്കുമെന്ന വിഷയത്തിലൂന്നിയാകും യാത്ര. മാർച്ച് 19-ന് ഡൽഹിയിലെ രാംലീല മൈതാനത്ത് കർഷകരുടെ മഹാ പഞ്ചായത്ത് സംഘടിപ്പിക്കും. കരാറിനെതിരെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഒപ്പ് ശേഖരണം നടത്തി സർക്കാരിന് സമർപ്പിക്കും.
ഫെബ്രുവരി 12-ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പണിമുടക്കിൽ ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിക്കും. ഇന്ന് മുതൽ 11 വരെ ഗ്രാമങ്ങളിൽ തീവ്ര ക്യാമ്പയിനും കോലം കത്തിക്കലും നടക്കും. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി പൂർണ്ണമായും തുറന്നുനൽകുന്നത് തദ്ദേശീയ കർഷകരെ തകർക്കുമെന്ന് സംഘടനകൾ ആരോപിക്കുന്നു.

