ബാരാമതി: മഹാരാഷ്ട്രയുടെ പ്രിയനേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് (66) ജന്മനാട് വിതുമ്പുന്ന പ്രാർത്ഥനകളോടെ വിട നൽകി. വ്യാഴാഴ്ച രാവിലെ ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന സംസ്കാര ചടങ്ങുകളിൽ ആയിരക്കണക്കിന് ജനങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരമർപ്പിച്ചു.(India is stunned by the demise of Ajit Pawar, funeral held with full official honours in Baramati)
അദ്ദേഹത്തിന്റെ ഭൗതികദേഹം കാട്ടേവാടിയിലെ വസതിയിൽ നിന്ന് ബാരാമതിയിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. വഴിനീളെ 'അജിത് ദാദ അമർ രഹേ' എന്ന മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തടിച്ചുകൂടി. മക്കളായ പാർത്ഥ് പവാറും ജയ് പവാറും ചേർന്നാണ് സംസ്കാര ചടങ്ങുകൾ നിർവ്വഹിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ശരദ് പവാർ, സുപ്രിയ സുലെ തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചലച്ചിത്ര താരം റിതേഷ് ദേശ്മുഖും അന്ത്യോപചാരമർപ്പിക്കാനെത്തി. ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45 വിമാനം തകർന്നു വീണത്.
ലാൻഡിംഗിന് തൊട്ടുമുൻപുള്ള മോശം കാലാവസ്ഥയും മഞ്ഞും കാരണമുണ്ടായ കാഴ്ചക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അജിത് പവാറിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂർ, ശാംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.