ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പിട്ടതിന് പിന്നാലെ പ്രതികരണവുമായി റഷ്യ. ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള പരമാധികാരം ഇന്ത്യക്കുണ്ടെന്നും ഇതിൽ പുതുമയൊന്നും കാണുന്നില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് വ്യക്തമാക്കി.(India is free to buy oil from any country, Russia is not the only supplier, Russia unwavering)
റഷ്യൻ എണ്ണ ഇറക്കുമതി കുറച്ച് പകരം അമേരിക്കയിൽ നിന്ന് വാങ്ങാൻ ഇന്ത്യ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് എണ്ണ നൽകുന്ന ഏക രാജ്യം റഷ്യയല്ലെന്ന് തങ്ങൾക്കറിയാം. ഇന്ത്യ എല്ലാക്കാലത്തും വിവിധ രാജ്യങ്ങളിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ റഷ്യ ഏറെ വിലമതിക്കുന്നു. തന്ത്രപരമായ ഈ പങ്കാളിത്തം വരും കാലങ്ങളിലും കൂടുതൽ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമായത്. ഓഗസ്റ്റിൽ ഇന്ത്യക്കുമേൽ ചുമത്തിയിരുന്ന കനത്ത തീരുവകൾ കുറച്ചതായി ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യക്കുമേൽ ചുമത്തിയിരുന്ന 50% തീരുവ (25% പകരം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിലെ 25% അധിക തീരുവയും ചേർത്ത്) ഇപ്പോൾ 18 ശതമാനമായി കുറച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടു.

