ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാക് സർക്കാർ തീരുമാനത്തിന് കനത്ത തിരിച്ചടി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, മത്സരത്തിൽ നിന്ന് പിന്മാറുന്നത് ഐസിസി നിയമങ്ങൾക്കും സ്പോർട്സ്മാൻ സ്പിരിറ്റിനും വിരുദ്ധമാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഐസിസി വ്യക്തമാക്കി.(ICC threatens Pakistan with Rs 320 crore fine if they don’t play against India?)
പാകിസ്ഥാൻ പിന്മാറിയാൽ ക്രിക്കറ്റ് ലോകത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടമാകും. മത്സരം ഉപേക്ഷിച്ചാൽ സംപ്രേക്ഷണാവകാശമുള്ള കമ്പനികൾക്കുണ്ടാകുന്ന ഭീമമായ നഷ്ടം പിസിബി നികത്തേണ്ടി വരും. ഏകദേശം 38 ദശലക്ഷം ഡോളർ (320 കോടി രൂപ) പിഴയായോ നിയമനടപടിയായോ പാകിസ്ഥാൻ നൽകേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനുപുറമെ ഐസിസിയിൽ നിന്നുള്ള മറ്റ് ഫണ്ടുകൾ തടഞ്ഞുവെക്കാനും സാധ്യതയുണ്ട്.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ആദ്യം ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എന്നാൽ ഐസിസിയുടെ കർശന നിലപാടിനെത്തുടർന്ന് ടൂർണമെന്റിൽ തുടരാൻ തീരുമാനിച്ചെങ്കിലും ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, ഇന്ത്യൻ ടീം മത്സരത്തിനായി കൊളംബോയിലേക്ക് പോകും.



