ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുഗ്രാമിലെ വസീർപൂർ ഗ്രാമത്തിലാണ് സംഭവം (Gurugram Man Poisons Family). പ്രതിയായ നാസിം നിലവിൽ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
35 വയസ്സുള്ള യുവതിയും 14, 12, 10, 8 വയസ്സ് പ്രായമുള്ള നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇവർക്ക് വിഷം നൽകിയതായാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം ആറിനും ഏഴിനും ഇടയിലാണ് കൃത്യം നടന്നതെന്ന് പോലീസ് കരുതുന്നു. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം സ്വന്തം കൈത്തണ്ട മുറിച്ച് നാസിം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചു.
ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ നാസിം ഗുരുഗ്രാമിൽ ഒരു സലൂൺ നടത്തിവരികയായിരുന്നു. കഴിഞ്ഞ എട്ട്-ഒൻപത് മാസമായി ഇവർ ഈ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. കുടുംബകലഹമാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അയൽവാസികളുമായി അധികം ബന്ധമില്ലാതിരുന്ന കുടുംബത്തിനുള്ളിൽ വലിയ തർക്കങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് ഗുരുഗ്രാം എസിപി നവീൻ അറിയിച്ചു. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: In a tragic incident in Gurugram’s Wazirpur village, a man named Nazim allegedly poisoned his 35-year-old wife and four children (aged 14, 12, 10, and 8) before attempting suicide by slitting his wrist. Nazim, a salon owner originally from Moradabad, is currently undergoing treatment at a hospital. Preliminary investigations suggest domestic strife as the motive behind the killings, which occurred between 6:00 p.m. and 7:00 p.m. on Saturday. Post-mortem results are awaited to confirm the exact cause of death.

