ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. തിങ്കളാഴ്ച വരുത്തിയ പുതുക്കലനുസരിച്ച് പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ അസ്ഥിരതകൾക്കിടയിൽ ഇന്ധനച്ചെലവ് ക്രമാതീതമായി ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ചരക്കുനീക്ക മേഖലയെയും വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാക്കും.(Fuel Prices Hike Again As Petrol And Diesel Rates Surge Across India)
നീണ്ട ഇടവേളയ്ക്ക് ശേഷം മെയ് 15 മുതലാണ് രാജ്യത്ത് എണ്ണക്കമ്പനികൾ വില പുതുക്കൽ പുനരാരംഭിച്ചത്. അതിനുശേഷം ഇതുവരെ പെട്രോളിനും ഡീസലിനും മൊത്തം 7.5 രൂപയോളമാണ് വർദ്ധിച്ചത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ, ഡീസൽ വിലകൾ പുതിയ റെക്കോർഡിലേക്ക് അടുത്തു.
പെട്രോൾ ലിറ്ററിന് 99.51 രൂപയായിരുന്നത് 102.12 രൂപയായി ഉയർന്നു (2.61 രൂപയുടെ വർദ്ധനവ്). ഡീസൽ ലിറ്ററിന് 92.49 രൂപയായിരുന്നത് 95.20 രൂപയായി വർദ്ധിച്ചു (2.71 രൂപയുടെ വർദ്ധനവ്). ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ (അസംസ്കൃത എണ്ണ) വില ഉയർന്നുനിൽക്കുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് എണ്ണ ഇറക്കുമതിച്ചെലവ് വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണി സൂചനകൾ.
തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില 113.5 രൂപയിലെത്തി. ഡീസൽ വില 102.44 രൂപയായി. കോഴിക്കോട് പെട്രോൾ വില 113.79 രൂപയും ഡീസൽ വില 102.71 രൂപയുമായി.
Story Summary
Fuel prices in India were hiked again on Monday, with petrol up by Rs 2.61 per litre and diesel by Rs 2.71 per litre, marking the fourth increase since May 15. The cumulative hike has now approached Rs 7.5 per litre, significantly impacting household budgets as petrol crosses Rs 102 and diesel touches Rs 95.20 in Delhi due to high global crude prices and a weak rupee.

