ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ വിപണി ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 18 ശതമാനമായി കുറച്ചത് രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നും അവർ കൂട്ടിച്ചേർത്തു.(Finance Minister Nirmala Sitharaman welcomes India-US trade deal)
അതേസമയം, അമേരിക്കയുമായുള്ള ചരിത്രപ്രധാനമായ വ്യാപാര കരാർ ഇന്ത്യയുടെ ക്ഷമയുടെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്കിടയിൽ വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യക്ക് അനുകൂലമായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുന്നത് രാജ്യത്തിന്റെ വർധിച്ചുവരുന്ന കരുത്തിന് തെളിവമാണെന്ന് അദ്ദേഹം എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു.
വ്യാപാര തീരുവകളെച്ചൊല്ലി നേരത്തെ ഉയർന്ന വിമർശനങ്ങൾ ഇപ്പോൾ മികച്ച ഫലത്തിലേക്ക് എത്തിയിരിക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്തതും എന്നാൽ വ്യക്തവുമായ ചർച്ചകളാണ് ഇത്തരമൊരു കരാറിലേക്ക് വഴിതുറന്നത്. ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ പാത ഇന്ത്യയിലേക്ക് കൂടുതൽ അടുക്കുകയാണെന്നും മോദി പറഞ്ഞു. പല രാജ്യങ്ങളും വ്യാപാര പ്രതിസന്ധികൾ നേരിടുമ്പോൾ ഇന്ത്യ സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്തുകയാണ്.
വികസിത ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ജനങ്ങളുടെ ആത്മവിശ്വാസമാണ് ഏറ്റവും വലിയ കരുത്ത്. എല്ലാം സാധ്യമാക്കുന്ന ശക്തിയാണത്. വ്യാപാര കരാർ പ്രഖ്യാപനത്തിന് ശേഷം നടന്ന ആദ്യ എൻഡിഎ യോഗത്തിൽ വൻ കരഘോഷത്തോടെയാണ് എംപിമാർ പ്രധാനമന്ത്രിയെ വരവേറ്റത്.

