ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വ്യോമയാന ഹബ്ബുകളായ ഡൽഹിയും മുംബൈയും വിമാന ഇന്ധനത്തിന്റെ (Aviation Turbine Fuel – ATF) മൂല്യവർദ്ധിത നികുതി കുത്തനെ കുറച്ചു ( Delhi Mumbai ATF VAT Cut). ഇറാൻ യുദ്ധം, രൂപയുടെ മൂല്യത്തകർച്ച, ഉയർന്ന പ്രവർത്തനച്ചെലവ് എന്നിവ മൂലം ആഗോളതലത്തിൽ വിമാന ഇന്ധനവില കുതിച്ചുയരുന്നതിനിടെ എയർലൈൻ കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. ഡൽഹി സർക്കാർ ഇന്ധന നികുതി 25 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായാണ് കുറച്ചത്. മഹാരാഷ്ട്ര സർക്കാർ മുംബൈയിലെ ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധന നികുതി 18 ശതമാനത്തിൽ നിന്നും ഏഴ് ശതമാനമായി കുറച്ചു.
ഇന്ത്യയിലെ മൊത്തം ആഭ്യന്തര വിമാന സർവീസുകളുടെയും ഇന്ധന വിപണനത്തിന്റെയും വലിയൊരു പങ്ക് ഈ രണ്ട് മെട്രോ നഗരങ്ങളിലായതിനാൽ, ഈ നികുതിയിളവ് വ്യോമയാന മേഖലയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോള വിപണിയിൽ വിമാന ഇന്ധനവില ബാരലിന് 99 ഡോളറിൽ നിന്ന് 162 ഡോളറായി ഉയർന്നതോടെ എയർലൈനുകളുടെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനത്തോളം ഇന്ധനത്തിനായി മാത്രം ചിലവഴിക്കേണ്ടി വന്നിരുന്നു. പുതിയ നികുതിയിളവ് എയർലൈനുകളുടെ പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ സഹായിക്കുമെങ്കിലും, യാത്രക്കാർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഉടനടി കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന യാത്രാ ആവശ്യകതയും വിമാനങ്ങളുടെ ദൗർലഭ്യവും കാരണം വിമാനക്കമ്പനികൾ ഈ ലാഭം തങ്ങളുടെ പ്രവർത്തന നഷ്ടം നികത്താനായിരിക്കും ഉപയോഗിക്കുക.
Summary: In a major relief to the aviation sector, Delhi and Mumbai have sharply slashed the Value Added Tax (VAT) on Aviation Turbine Fuel (ATF) to seven percent. Delhi reduced the tax from 25 percent to seven percent for six months, while Maharashtra cut Mumbai’s ATF VAT from 18 percent to seven percent for domestic operations. The move comes in response to soaring global jet fuel prices triggered by the West Asia conflict, which had inflated fuel expenses to nearly 60 percent of airlines’ operating costs.

