ന്യൂഡൽഹി: മാതാപിതാക്കൾ വരുത്തുന്ന വീഴ്ചകളുടെയോ തെറ്റുകളുടെയോ പേരിൽ കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. പ്ലസ് ടു വിദ്യാർഥിയുടെ സ്കൂൾ, സി.ബി.എസ്.ഇ രേഖകളിലെ ജനനത്തീയതി തിരുത്താൻ സ്കൂളിനും സി.ബി.എസ്.ഇക്കും ഹൈക്കോടതി നിർദേശം നൽകി.(Delhi High Court Directs CBSE To Correct Student Birth Date Imposes Fine On Parents)
കെ.ജി പ്രവേശന സമയത്ത് യോഗ്യത നേടുന്നതിനായി മാതാപിതാക്കൾ തെറ്റായ ജനനത്തീയതി നൽകുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് വികാസ് മഹാജന്റെ ഉത്തരവ്. എന്നാൽ, അനധികൃത മാർഗങ്ങൾ സ്വീകരിച്ച മാതാപിതാക്കൾക്ക് രണ്ട് ലക്ഷം രൂപ കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പിഴ ചുമത്തുകയും ചെയ്തു.
പ്രവേശന സമയത്ത് നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിക്ക് മാതാപിതാക്കളുടെ തെറ്റിൽ യാതൊരു പങ്കുമില്ലെന്ന് ജസ്റ്റിസ് വികാസ് മഹാജൻ ചൂണ്ടിക്കാട്ടി. 2010 ഏപ്രിൽ 23 ആണ് വിദ്യാർഥിയുടെ ശരിയായ ജനനത്തീയതി. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പൊതുരേഖകളിലെല്ലാം ഇതാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 2014-ൽ കെ.ജി പ്രവേശനത്തിനുള്ള പ്രായപരിധി മറികടക്കാൻ മാതാപിതാക്കൾ ജനനത്തീയതി 2010 മാർച്ച് 23 എന്ന് നൽകുകയായിരുന്നു. പത്തു വർഷത്തോളമായി ഇതേ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ പ്രവേശനം ഈ ഘട്ടത്തിൽ റദ്ദാക്കുന്നത് നീതിയുക്തമല്ലെന്നും, പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ തീയതി വ്യത്യാസം തുടർപഠനത്തെ ബാധിക്കുമെന്നും വിലയിരുത്തിയാണ് കോടതി തിരുത്തലിന് അനുമതി നൽകിയത്.
Story Summary
The Delhi High Court ordered School and the CBSE to correct a Class 12 student’s birth date to April 23, 2010, ruling that a minor cannot suffer for their parents’ wrongdoing. However, Justice Vikas Mahajan imposed a fine of Rs 2 lakh on the parents for using unethical means to secure kindergarten admission.


