ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെൻഡ് ക്രൂഡിന്റെ വില 1.23 ശതമാനം വർധിച്ച് ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം നീണ്ടുപോകുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമാകുന്നത്.(Crude oil prices extend rise to 7th day; Brent near $110 as US-Iran peace talks stall)
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ഇറാനു മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക പിൻവലിച്ചാൽ മാത്രമേ കപ്പലുകൾ കടത്തിവിടാൻ തയ്യാറാകൂ എന്ന നിലപാടിലാണ് ഇറാൻ. എന്നാൽ, ഇതിനോട് അനുകൂലമായ നിലപാടല്ല അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഈ നയതന്ത്ര അനിശ്ചിതത്വം ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ, ഇന്ധനവില വർധിപ്പിക്കാൻ നീക്കമുണ്ടെന്ന വാർത്തകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു. തിരഞ്ഞെടുപ്പിന് പിന്നാലെ വില വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ വില വർധിപ്പിക്കുന്നതിനെക്കുറിച്ച് യാതൊരു ആലോചനയുമില്ലെന്നും കേന്ദ്രം അറിയിച്ചു.

