ന്യൂഡൽഹി: ഇന്ത്യയിലെയും അമേരിക്കയിലെയും കോർപ്പറേറ്റ് കമ്പനികളിലെ തൊഴിൽ സംസ്‌കാരം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ വ്യക്തമാക്കിക്കൊണ്ട് യു.എസിൽ സ്ഥിരതാമസമാക്കിയ ഒരു ഇന്ത്യൻ വനിത പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയാകുന്നു (Corporate Work Culture India Vs US). ഇൻസ്റ്റാഗ്രാമിൽ ‘സരിക ഇൻ അമേരിക്ക’ (@sarika_in_america) എന്ന പേരിൽ അറിയപ്പെടുന്ന സരിക യാദവ് ആണ് ഇരുരാജ്യങ്ങളിലെയും തൊഴിൽ അന്തരീക്ഷത്തിലെ വ്യത്യാസങ്ങൾ തുറന്നുപറഞ്ഞത്. അമേരിക്കയിലെ കമ്പനികൾ ജീവനക്കാരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യവും വഴക്കവും ഇന്ത്യയിൽ തനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സരിക വീഡിയോയിൽ പറയുന്നു.
View this post on Instagram
അമേരിക്കയിൽ കുട്ടികളെ സ്കൂളിൽ വിടുന്നതിനും തിരികെ കൂട്ടിക്കൊണ്ടു വരുന്നതിനും അല്ലെങ്കിൽ ഡോക്ടറെ കാണുന്നതിനുമായി ജീവനക്കാർ അവരുടെ ഓഫീസ് കലണ്ടറിലെ സമയം മുൻകൂട്ടി ‘ബ്ലോക്ക്’ ചെയ്യുന്നത് സാധാരണമാണെന്ന് സരിക ചൂണ്ടിക്കാട്ടുന്നു. ഈ സമയത്ത് മറ്റ് സഹപ്രവർത്തകർ മീറ്റിംഗുകൾ നിശ്ചയിക്കാറില്ല. അഥവാ മീറ്റിംഗ് വെക്കുകയാണെങ്കിൽ തന്നെ അനുവാദം ചോദിക്കാറുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാനേജർമാർക്ക് കൃത്യമായ വിശദീകരണം നൽകേണ്ടതില്ല എന്നതും അവിടുത്തെ പ്രത്യേകതയാണ്. എന്നാൽ ഇന്ത്യയിൽ സാഹചര്യം മറിച്ചാണെന്നും ലീവ് എടുക്കണമെങ്കിൽ കൃത്യമായ മറുപടി നൽകേണ്ടി വരാറുണ്ടെന്നും അവർ വ്യക്തമാക്കുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരാണ് അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ, ഇന്ത്യയിലെ കമ്പനികളിലെ ഊഷ്മളമായ സാമൂഹിക അന്തരീക്ഷം ജീവനക്കാർക്കിടയിൽ ശക്തമായ ബന്ധം വളർത്താൻ സഹായിക്കുന്നുണ്ടെന്ന വാദവുമായി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്.
Summary: An NRI woman based in the US, Sarika Yadav, has sparked an online debate after sharing a viral video comparing the corporate work cultures of India and the United States. Yadav highlighted that American workplaces offer immense calendar flexibility and autonomy, allowing employees to block professional hours for personal tasks like school runs or medical checkups without micro-management. While many non-resident Indians and professionals agreed with her views on work-life balance, others defended the Indian corporate structure, arguing its social workplace environment fosters closer personal bonds among colleagues.

