ന്യൂഡൽഹി: ഒമാൻ തീരത്ത് അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനം രാജ്യത്തിന്റെ പരമാധികാരത്തെയും ആഗോള പ്രതിച്ഛായയെയും കളങ്കപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു.(Congress Attacks PM Modi Over Death Of Indian Sailors In Oman)
മൂന്ന് ദിവസമായിട്ടും സംഭവത്തിൽ പ്രധാനമന്ത്രി ഒരു പ്രതികരണം പോലും നടത്താത്തത് നിർഭാഗ്യകരമാണെന്നും, ഇരകളുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ താല്പര്യങ്ങൾ ഓരോ ദിവസവും അടിയറ വെക്കുകയാണെന്നും, ‘വിശ്വഗുരു’ എന്ന പദവി വെറും പുറംമോടി മാത്രമാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ടും യുഎസിനെതിരെ ശക്തമായി പ്രതികരിക്കാൻ സർക്കാർ മടിക്കുന്നതിനെ അവർ അപലപിച്ചു. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും, സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ രാജ്യത്തിന് കെൽപ്പുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിക്കുന്നതും ഇറാനിയൻ എണ്ണ കടത്തുന്നതും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചു. എന്നാൽ, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം മാരകമായ ആക്രമണങ്ങൾ ന്യായീകരിക്കാനാവില്ലെന്ന് ജയശങ്കർ ശക്തമായി പ്രതിഷേധിച്ചു. വിഷയത്തിൽ ഇന്ത്യ അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണം ഇറാൻ പൂർണ്ണമായും നിഷേധിച്ചു. അമേരിക്കയുടെ ക്രൂരമായ ആക്രമണത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നും ഇറാൻ എംബസി പ്രതികരിച്ചു.
Story Summary
The Congress party has strongly criticized Prime Minister Narendra Modi for his silence regarding the killing of three Indian sailors in a US military strike off the coast of Oman. While the Indian government has lodged a formal protest with the US, the opposition alleges that the government is failing to protect the nation’s sovereignty and its citizens.

