ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര. കുടുംബത്തിന് അന്ത്യകർമ്മങ്ങൾ നടത്താനോ പരാതി നൽകാനോ പോലും സമയം നൽകാതെ സർക്കാർ കാണിച്ച തിടുക്കം സംശയകരമാണെന്ന് അദ്ദേഹം ആരോപിച്ചു.(CJ Roy’s death, BJP expresses doubts over formation of SIT)
എസ്‌ഐടി എന്നാൽ “സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീം” എന്നാണ് വിജയേന്ദ്ര പരിഹസിച്ചത്. സ്വന്തം വീഴ്ചകൾ മറയ്ക്കാനും പ്രതിപക്ഷത്തെ അടിച്ചമർത്താനുമാണ് സർക്കാർ എസ്‌ഐടി രൂപീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ കേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പ്രത്യേക താൽപ്പര്യമെന്നും, ആഭ്യന്തര വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണോ ഈ നീക്കമെന്നും വിജയേന്ദ്ര ചോദിച്ചു.
അതേസമയം, ബിജെപിയുടെ ആരോപണങ്ങൾ മന്ത്രി എച്ച്.കെ. പാട്ടീൽ തള്ളി. വ്യവസായിയുടെ മരണത്തിലെ സത്യം എത്രയും വേഗം പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.



