ന്യൂഡൽഹി: ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ നടപ്പാക്കുന്ന 81,000 കോടി രൂപയുടെ ‘ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതി’ക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ആദിവാസി സമൂഹങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും രാജ്യസുരക്ഷയ്ക്ക് ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.(Centre rejects Rahul Gandhi’s allegations on Great Nicobar project)
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഈ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും മഴക്കാടുകളെ നശിപ്പിക്കുന്ന പ്രകൃതിവിരുദ്ധ നീക്കമാണെന്നും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്നത് തടയാനും മാരിടൈം പാതകളുടെ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതി നിർണ്ണായകമാണ്. ഇന്ത്യയെ ഒരു പ്രധാന സാമ്പത്തിക-നയതന്ത്ര ഹബ്ബാക്കി മാറ്റാൻ ഇത് സഹായിക്കും.
അതിദുർബല ഗോത്ര വിഭാഗമായ ‘ഷോംപെൻ’ സമൂഹത്തെ പദ്ധതി ബാധിക്കില്ല. ഏറ്റെടുക്കുന്ന 73.07 ചതുരശ്ര കിലോമീറ്റർ ട്രൈബൽ റിസർവ് ഭൂമിക്ക് പകരമായി 76.98 ചതുരശ്ര കിലോമീറ്റർ ഭൂമി ട്രൈബൽ റിസർവായി പുനർവിജ്ഞാപനം ചെയ്യും. പദ്ധതിക്കായി ആകെ 166.1 ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 7.11 ലക്ഷം മരങ്ങൾ മാത്രമേ മുറിച്ചുമാറ്റൂ. ഇതിന് പകരമായി ഹരിയാനയിലും (17,000 ഹെക്ടർ) മധ്യപ്രദേശിലും (6,320 ഹെക്ടർ) വനവൽക്കരണം നടത്തും.
ലക്ഷക്കണക്കിന് വൃക്ഷങ്ങൾ വെട്ടിമാറ്റുന്നത് ആദിവാസി പാരമ്പര്യത്തോടും പ്രകൃതിയോടും ചെയ്യുന്ന ക്രൂരതയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. എന്നാൽ, 2019-ലെ വിജ്ഞാപനപ്രകാരം വനഭൂമിക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പരിസ്ഥിതി ആഘാത പഠനങ്ങൾ പൂർത്തിയാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും കേന്ദ്രം ആവർത്തിച്ചു. ദ്വീപ് സമൂഹത്തിന്റെ കേവലം രണ്ട് ശതമാനം ഭൂമി മാത്രമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

