ന്യൂഡൽഹി: സിബിഎസ്ഇ (CBSE) സ്കൂളുകളിലെ പഠനരീതിയിൽ സുപ്രധാന പരിഷ്കാരവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE compulsory three languages). ഒമ്പതാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് സിബിഎസ്ഇ പുതിയ സർക്കുലർ പുറത്തിറക്കി. ഇതിൽ പഠിക്കുന്ന ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. വരാനിരിക്കുന്ന ജൂലൈ ഒന്ന് മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും.
പുതിയ മാറ്റമനുസരിച്ച് പത്താം ക്ലാസിൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ഈ ഭാഷയുടെ മൂല്യനിർണ്ണയം പൂർണ്ണമായും ആഭ്യന്തരമായി സ്കൂൾ തലത്തിലായിരിക്കും (Internal Assessment) നടത്തുക. വിദ്യാർത്ഥികൾക്ക് മറ്റ് പ്രധാന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പരീക്ഷാ സമയത്തെ അനാവശ്യ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുമാണ് ഇങ്ങനെയൊരു ഇളവ് നൽകാൻ ബോർഡ് തീരുമാനിച്ചത്.
സിബിഎസ്ഇ അംഗീകരിച്ചിട്ടുള്ള ഭാഷാ പട്ടികയിൽ നിന്നുള്ള ഏത് ഭാഷയും സ്കൂളുകൾക്ക് തിരഞ്ഞെടുക്കാം. എന്നാൽ ആദ്യത്തെ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ വിദേശ ഭാഷകൾ മൂന്നാമത്തെ ഓപ്ഷനായി പഠിക്കാൻ അനുവദിക്കൂ. അല്ലാത്തപക്ഷം വിദേശ ഭാഷകളെ നാലാമത്തെ ഓപ്ഷണൽ (അധിക വിഷയം) ഭാഷയായി മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കൂ. ഇംഗ്ലീഷും ഹിന്ദിയും മലയാളവും ഉൾപ്പെടെ 44 ഭാഷകളാണ് നിലവിൽ സിബിഎസ്ഇയുടെ ഔദ്യോഗിക ഭാഷാവിഷയങ്ങളുടെ പട്ടികയിലുള്ളത്.
Story Summar: CBSE has issued a new circular making three languages compulsory from Class 9 onwards, effective from July 1. At least two of these must be Indian languages; notably, the third language will not have a board exam in Class 10 and will be assessed entirely at the school level to reduce student stress.

