ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചും മെട്രോ നഗരങ്ങളിലെ ജീവിതശൈലിയെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്ന് ഒരു മില്ലേനിയൽ ദമ്പതികളുടെ ഇൻസ്റ്റാഗ്രാം വീഡിയോ (Bengaluru Monthly Household Expenses). ബെംഗളൂരുവിൽ താമസിക്കുന്ന മേഘയും ഭർത്താവ് ശുഭവും തങ്ങളുടെ മൂന്നംഗ കുടുംബത്തിന് കഴിഞ്ഞ മെയ് മാസത്തിൽ മാത്രം ഉണ്ടായ ചെലവുകളുടെ കൃത്യമായ കണക്കുകൾ വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലോണുകൾ, ഇഎംഐകൾ, മറ്റ് നിക്ഷേപങ്ങൾ, അവധിക്കാല യാത്രകൾ എന്നിവയ്ക്കുള്ള തുകകൾ പൂർണ്ണമായി ഒഴിവാക്കി, നിത്യനിദാന ചെലവുകൾക്ക് മാത്രമായി മെയ് മാസത്തിൽ തങ്ങൾക്ക് 1.66 ലക്ഷം രൂപയോളം ചിലവായതായി ഇവർ വെളിപ്പെടുത്തുന്നു.
വീഡിയോയിൽ പങ്കുവെച്ചിരിക്കുന്ന കണക്കുകൾ പ്രകാരം വീട്ടുവാടകയും മറ്റ് യൂട്ടിലിറ്റി ചാർജ്ജുകളുമാണ് ഇവരുടെ ബഡ്ജറ്റിലെ ഏറ്റവും വലിയ തുക; ഇതിനായി മാത്രം പ്രതിമാസം 68,000 രൂപയാണ് ഇവർക്ക് ചിലവാകുന്നത്. രണ്ടാമത്തെ വലിയ തുക ചിലവഴിക്കുന്നത് ഫിറ്റ്നസ് മേഖലയിലാണ്. ജിം മെമ്പർഷിപ്പ്, പേഴ്സണൽ ട്രെയിനിംഗ് സെഷനുകൾ, സപ്ലിമെന്റുകൾ, കായിക സാമഗ്രികൾ എന്നിവയ്ക്കായി 31,000 രൂപ ഇവർ മാറ്റിവെക്കുന്നു. വീട്ടിലെ സഹായത്തിനായി നിർത്തിയിരിക്കുന്ന പാചകക്കാരൻ, ശുചീകരണ തൊഴിലാളി, തങ്ങളുടെ കുഞ്ഞിനെ നോക്കുന്നതിനുള്ള നാനി എന്നിവരുടെ ശമ്പള ഇനത്തിൽ 29,000 രൂപയും, പലചരക്ക് സാധനങ്ങൾക്കായി 18,000 രൂപയും ചിലവഴിക്കുന്നുണ്ട്. കൂടാതെ കുഞ്ഞിന്റെയും വീട്ടിലെ വളർത്തുനായയുടെയും ആവശ്യങ്ങൾക്കായി (ഡയപ്പർ, കളിപ്പാട്ടങ്ങൾ, ഭക്ഷണം) 8,000 രൂപയും, യാത്രകൾ, പുറത്തുനിന്നുള്ള ഭക്ഷണം, ഷോപ്പിംഗ്, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി 12,000 രൂപയും ചിലവായതായി ദമ്പതികൾ വ്യക്തമാക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ വൻതോതിൽ വൈറലായതോടെ നെറ്റിസൺസ് രണ്ട് ചേരിയായി തിരിഞ്ഞാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്. ചിലർ ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളിൽ കുട്ടികളുള്ള ഒരു കുടുംബത്തിന് മാന്യമായി ജീവിക്കാൻ ഈ തുക ആവശ്യമാണെന്ന് വാദിക്കുമ്പോൾ, ഫിറ്റ്നസിനും വീട്ടുസഹായത്തിനുമായി ഇത്രയധികം തുക ചിലവഴിക്കുന്നത് കനത്ത ജീവിതച്ചെലവ് കൊണ്ടല്ല, മറിച്ച് വ്യക്തിപരമായ ആഡംബര ജീവിതശൈലി കൊണ്ടാണെന്ന് മറ്റ് ചിലർ വിമർശിക്കുന്നു.
View this post on Instagram

