ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ വിമാന ഇന്ധന (ATF) വിലയിൽ പത്ത് ശതമാനം വർദ്ധനവ് വരുത്തി എണ്ണ വിതരണ കമ്പനികൾ. പുതിയ വില സ്ഥിരതാ നയം പ്രകാരം ഏർപ്പെടുത്തിയ ഈ വർദ്ധനവിനെ തുടർന്ന് ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധന വില ലിറ്ററിന് 105 രൂപയിൽ നിന്ന് 115 രൂപയായി ഉയർന്നു. ഇതോടെ വിമാനയാത്ര ടിക്കറ്റ് നിരക്കിലും വർദ്ധനവുണ്ടാകുമെന്നാണ് സൂചന.(ATF Price Hike Leads To Reduced Domestic Flight Services)
ഇറാൻ-യുഎസ് യുദ്ധം മൂലമുണ്ടാകുന്ന അനിശ്ചിതത്വവും അസംസ്കൃത എണ്ണവിലയിലെ കുതിച്ചുചാട്ടവും വിമാനക്കമ്പനികളെ സാരമായി ബാധിച്ചിരുന്നു. ഈ പ്രതിസന്ധിയെ നേരിടാൻ 10,000 കോടി രൂപയുടെ ഇന്ധന വില സ്ഥിരതാ ഫണ്ടാണ് സർക്കാർ രൂപീകരിച്ചത്. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ധന വിലയിൽ സ്ഥിരത ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആഗോള വിപണിയിൽ ഇന്ധന വില കൂടുമ്പോൾ എണ്ണ കമ്പനികൾക്ക് സർക്കാർ സഹായം നൽകും. എന്നാൽ, വില കുറയുന്ന ഘട്ടത്തിൽ ആ നേട്ടം നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്നും, ‘ട്രൂ-അപ്പ്’ സംവിധാനത്തിലൂടെ സർക്കാർ ഈ തുക തിരിച്ചുപിടിക്കുമെന്നുമാണ് നയം.
പ്രവർത്തനച്ചെലവിന്റെ 60 ശതമാനത്തോളം വരുന്നത് ഇന്ധനത്തിനാണ്. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താൻ പരിമിതികളുള്ളതിനാൽ, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പ്രധാന വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ജൂൺ ഒന്ന് മുതൽ ഇതിന്റെ ഭാഗമായി എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 22 ശതമാനം കുറവ് വരുത്തിയപ്പോൾ, ഇൻഡിഗോ 5 മുതൽ 7 ശതമാനം വരെ സർവീസുകളാണ് കുറച്ചത്. രാജ്യത്തെ വ്യോമയാന വിപണിയുടെ 90 ശതമാനവും ഈ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലായതിനാൽ, സർവീസുകളിലെ കുറവ് യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കും.
Story Summary
The Indian government has hiked Aviation Turbine Fuel (ATF) prices by 10% under a new price-stabilization scheme to combat market volatility caused by the Iran-US conflict. Consequently, major airlines like Air India and IndiGo have reduced domestic flight operations to manage rising operational costs, leading to potential price hikes and travel disruptions for passengers.

