ചെന്നൈ: മൂന്നാം പ്രസവത്തിന്റെ പേരിൽ പ്രസവാവധി നൽകുന്നതിൽ സംസ്ഥാന സർക്കാരുകൾ വിവേചനം കാണിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. പ്രസവാവധി നിഷേധിക്കുന്നതോ വെട്ടിക്കുറയ്ക്കുന്നതോ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആർ. സുരേഷ് കുമാർ, എൻ. സെന്തിൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഏപ്രിൽ 28-ന് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.(Approve maternity leave for third pregnancy without discrimination, says Madras HC )
ഷായീ നിഷ എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നിഷയുടെ മൂന്നാം പ്രസവത്തിന് 2026 ഫെബ്രുവരി 2 മുതൽ 2027 ഫെബ്രുവരി 1 വരെ അനുവദിച്ച അവധി നിഷേധിച്ചുകൊണ്ട് വിഴുപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരി ഏപ്രിൽ 27-ന് ജോലിയിൽ പ്രവേശിക്കണമെന്ന മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ നിർദ്ദേശവും കോടതി തള്ളി.
ഒന്നും രണ്ടും പ്രസവങ്ങൾക്ക് നൽകുന്നതിന് തുല്യമായ പ്രസവാവധി നിഷയ്ക്കും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്മേൽ നടപടി സ്വീകരിക്കാനും ജില്ലാ ജുഡീഷ്യറിയോട് കോടതി ആവശ്യപ്പെട്ടു. തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, മൂന്നാം പ്രസവത്തിന് വെറും 12 ആഴ്ചത്തെ അവധി മാത്രമേ അനുവദിക്കൂ എന്നതായിരുന്നു നിയന്ത്രണം. ഇതിനെതിരെയാണ് കോടതി രംഗത്തുവന്നത്.
പ്രസവം ഒന്നാമത്തേതായാലും മൂന്നാമത്തേതായാലും അമ്മയ്ക്കും കുഞ്ഞിനും വേണ്ട ശാരീരികവും വൈദ്യശാസ്ത്രപരവുമായ ആവശ്യങ്ങൾ ഒന്നുതന്നെയാണ്. പ്രസവത്തിന് മുൻപും ശേഷവുമുള്ള പരിചരണത്തിൽ വിവേചനം കാണിക്കാൻ കഴിയില്ല. ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം ഉപയോഗിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയതെങ്കിലും, അത് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുരോഗമനപരമായ നയങ്ങൾ നടപ്പിലാക്കുന്ന ഒരു ക്ഷേമ സർക്കാർ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത് ശരിയായ നടപടിയല്ല. 1961-ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് ചൂണ്ടിക്കാട്ടി അവധി കാലാവധി കുറയ്ക്കാൻ സംസ്ഥാന സർക്കാർ നടത്തിയ നീക്കത്തെയും കോടതി തള്ളി. മുൻപുള്ള വിധിന്യായങ്ങൾ പരിഗണിക്കുമ്പോൾ ഇത്തരമൊരു നിയന്ത്രണം അന്യായവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

