ന്യൂഡൽഹി: മിനിമം കൂലി ഉറപ്പാക്കണമെന്നും തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ ഡ്രൈവർമാരും ഡെലിവറി തൊഴിലാളികളും ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നു. ‘ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിൽ ഓല, ഉബർ, റാപ്പിഡോ, പോർട്ടർ തുടങ്ങിയ കമ്പനികളിലെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പങ്കുചേരുന്നത്.(App-based taxi-auto workers’ strike brings country to a standstill, Services will be disrupted)
2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിനാൽ കമ്പനികൾ ഏകപക്ഷീയമായി കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്നു. ഇത് ഡ്രൈവർമാരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു. ടാക്സികളിൽ പാനിക് ബട്ടൺ സ്ഥാപിക്കുന്നത് ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ഭാരമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യത്യസ്ത മാനദണ്ഡങ്ങൾ മൂലം ഒരിക്കൽ സ്ഥാപിച്ചവ മാറ്റി പുതിയവ വെക്കാൻ 12,000 രൂപയോളം ചെലവാകുന്നുവെന്ന് മഹാരാഷ്ട്ര കാംഘർ സഭ ആരോപിക്കുന്നു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾ വരുമാനം കുറയ്ക്കുന്നതിനൊപ്പം അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സാഹചര്യവുമുണ്ടാക്കുന്നു. പണിമുടക്കിന് മുന്നോടിയായി തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ പ്രതിനിധികൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക കേന്ദ്ര നിയമനിർമ്മാണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കർണാടക സർക്കാർ ഗിഗ് തൊഴിലാളികൾക്കായി നടപ്പിലാക്കിയ നിയമത്തെ പ്രതിനിധി സംഘം അഭിനന്ദിക്കുകയും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ റെഗുലേഷൻ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.



