ബിജാപ്പൂർ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ സുരക്ഷാസേനയുടെ ആക്രമണം തുടരുന്നു. വ്യാഴാഴ്ച ബിജാപ്പൂർ ജില്ലയിലെ ഇന്ദ്രാവതി നദീതീരത്ത് നടന്ന ഏറ്റുമുട്ടലിൽ യൂണിഫോം ധരിച്ച രണ്ട് മാവോയിസ്റ്റുകളെ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണെന്നാണ് വിവരം.(2 Maoists killed in encounter with security forces in Bijapur)
ഇന്ദ്രാവതി നദീതടത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ജി, എസ്.ടി.എഫ്, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കൊപ്പം ഇൻസാസ്, എസ്.എൽ.ആർ, 12 ബോർ റൈഫിളുകൾ എന്നിവയും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച ഇതേ മേഖലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ.ഇ.ഡി സ്ഫോടനത്തിൽ ഒരു എസ്.ടി.എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സേന നടപടി കടുപ്പിച്ചത്. ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങിയത് സംഘടനയ്ക്ക് വലിയ തിരിച്ചടിയായി. നോർത്തേൺ ബസ്തർ ഡിവിഷൻ കമ്മിറ്റി അംഗമായ മല്ലേഷ്, ഡിവിഷൻ കമ്മിറ്റി അംഗം മാസേ ബരാസ, റാനു പൊടിയം എന്നിവരാണ് കാങ്കേർ എസ്.പിക്ക് മുന്നിൽ കീഴടങ്ങിയത്.
മല്ലേഷും മാസേയും എ.കെ-47 തോക്കുകൾ സഹിതമാണ് എത്തിയത്. മല്ലേഷിന് 8 ലക്ഷം രൂപയും മാസേയ്ക്ക് 8 ലക്ഷം രൂപയും വീതം തലയ്ക്ക് വിലയുണ്ടായിരുന്നു. സർക്കാരിന്റെ പുനരധിവാസ പദ്ധതികളിൽ ആകൃഷ്ടരായും ഉൾപ്പാർട്ടി ഭിന്നതയെത്തുടർന്നുമാണ് ഇവർ കീഴടങ്ങിയതെന്ന് പോലീസ് അറിയിച്ചു.

