തൃശൂർ: പൂങ്കുന്നത്തെ തിരക്കേറിയ ജനവാസമേഖലയിൽ ഒരു വീടിനുള്ളിൽ നിന്നും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നുമായി 18 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ (Thrissur Poonkunnam Python hatchlings) കൂട്ടത്തോടെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും കടുത്ത പരിഭ്രാന്തിയിലാഴ്ത്തി. പൂങ്കുന്നം എംജി നഗർ ‘കൃഷ്ണനിലയം’ കാർത്തിക്കിന്റെ വീട്ടിൽ നിന്നാണ് ഇന്നലെയും ഇന്നുമായി (ബുധൻ, വ്യാഴം ദിവസങ്ങളിൽ) ഇത്രയധികം പാമ്പിൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയത്.
കഴിഞ്ഞ ദിവസം വീടിന്റെ തറയിലൂടെ ഒരു ചെറിയ പാമ്പിൻകുഞ്ഞ് ഇഴഞ്ഞുവരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിനെത്തുടർന്ന് സംശയം തോന്നി വനംവകുപ്പിന്റെ അംഗീകൃത പാമ്പ് പിടുത്തക്കാരെ (Snake Rescuers) വിവരമറിയിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് നാടിനെ ഞെട്ടിച്ച വിവരങ്ങൾ പുറത്തുവന്നത്. മുറ്റത്ത് ഇരുന്ന ബൈക്കിന്റെ സീറ്റിനടിയിൽ നിന്ന് നാലും, സ്കൂട്ടറിന്റെ ഉള്ളിൽ നിന്ന് രണ്ടും മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെടുത്തു. ഇരുചക്ര വാഹനങ്ങളുടെയും സീറ്റുകളും പാനലുകളും പൂർണ്ണമായി അഴിച്ചെടുത്താണ് വനംവകുപ്പ് സ്നേക്ക് റെസ്ക്യൂവർമാർ അതീവ ജാഗ്രതയോടെ ഇവയെ പിടികൂടിയത്.
വീടിനോട് ചേർന്ന് കിടക്കുന്ന വലിയ തോട്ടിൽ നിന്നാകാം ഇവ ഇഴഞ്ഞ് മുറ്റത്ത് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആശങ്ക തീരാതെ വീടിന്റെ തറയുടെ ഭാഗങ്ങൾ പൊളിച്ച് പരിശോധിച്ചപ്പോഴും കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു. വീടിനകത്തെ മറ്റ് രഹസ്യ കോണുകളിലേക്കും ഇവ കയറിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ കുടുംബം. വീടിന്റെ തറയ്ക്കടിയിലെ മണ്ണ് ഒലിച്ച് പോയി വലിയൊരു വഴി (പൊത്ത്) രൂപപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. പ്രായമായ മാതാപിതാക്കളും ഭാര്യയും ചെറിയ കുഞ്ഞും അടങ്ങുന്നതാണ് കാർത്തിക്കിന്റെ കുടുംബം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
Story Summary: Panic gripped the residents of Poonkunnam, Thrissur, after 18 python hatchlings were discovered inside a house and hidden within parked two-wheelers over Wednesday and Thursday. Forest department snake rescuers disassembled the seats of a bike and a scooter to capture the snakes. The homeowner, Karthik, and his family remain worried as a hollow space was found beneath the floorboards, suspected to be linked to a nearby canal.

