മലപ്പുറം/കോഴിക്കോട്: സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ നാടിനെ കണ്ണീരിലാഴ്ത്തി സംസ്ഥാനത്ത് മൂന്ന് വിദ്യാർത്ഥികൾ കുളങ്ങളിൽ മുങ്ങിമരിച്ചു (Malappuram Areekode drowning). മലപ്പുറം അരീക്കോട്ടും കോഴിക്കോട് തിരുവങ്ങൂരിലുമായി വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണമായ രണ്ട് അപകടങ്ങളും സംഭവിച്ചത്.
മലപ്പുറം അരീക്കോട് കാവനൂർ കിളിക്കല്ലിങ്ങലിൽ സഹോദരങ്ങളായ രണ്ട് പിഞ്ചു വിദ്യാർത്ഥികളാണ് വീട്ടുപറമ്പിലെ കുളത്തിൽ മുങ്ങിമരിച്ചത്. കിളിക്കല്ലിങ്ങൽ ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിനി അഫിയ, മൂന്നാം ക്ലാസ് വിദ്യാർത്ഥി അഫ്നാൻ എന്നിവരാണ് മരണപ്പെട്ടത്. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ തൊട്ടടുത്തുള്ള കുളത്തിൽ കൈകാലുകൾ കഴുകാനും കുളിക്കാനുമായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിനുള്ളിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഉടൻ തന്നെ അരീക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മറ്റൊരു ദുരന്തത്തിൽ കോഴിക്കോട് തിരുവങ്ങൂരിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂർ സ്വദേശി വിഘ്നേഷാണ് (16) മരണപ്പെട്ടത്. സ്കൂളിലെ കൂട്ടുകാർക്കൊപ്പം തിരുവങ്ങൂരിലെ ജനവാസമില്ലാത്ത മേഖലയിലെ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ വിഘ്നേഷ് കയത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരേദിവസം കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ മൂന്ന് വിദ്യാർത്ഥികൾ ജലാശയങ്ങളിൽ ജീവനറ്റത് ഇരു ജില്ലകളെയും കടുത്ത നോവിലാഴ്ത്തിയിരിക്കുകയാണ്.
Story Summary: In two separate tragic incidents in Malappuram and Kozhikode districts, three students drowned on Thursday. In Areekode, Malappuram, young siblings Afiya (Class 4) and Afnan (Class 3)—children of Choleyil Ali—drowned in a pond near their house after returning from school. In Thiruvangoor, Kozhikode, a 16-year-old student named Vignesh from Atholi drowned while bathing in a quarry pond with friends.

