തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിന്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാർ അധ്യാപകർ തന്നെയാണോ എന്ന് അദ്ദേഹം ചോദിച്ചു.(This is a big shame for Kerala, VD Satheesan on Nitin Raj’s death)
ഇത് കേരളത്തിന് വലിയ നാണക്കേടാണ്. നാണക്കേട് കൊണ്ട് താൻ തലകുനിച്ച് നിൽക്കുന്നുവെന്നും സതീശൻ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം ഉണ്ടായപ്പോൾ തന്നെ സർക്കാർ കർശന നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖം നോക്കാതെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ സന്ദർശനത്തിനിടെ, പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ അമ്മ ഷീബ നിതിൻ രാജിന്റെ വീട്ടിലെത്തി. ഒരേ വേദന അനുഭവിക്കുന്ന ഈ അമ്മമാർ കണ്ടുമുട്ടിയത് കണ്ടുനിന്നവരെയെല്ലാം ഈറനണിയിച്ചു.

