തിരുവനന്തപുരം: തലസ്ഥാനത്തെ ജഗതിയിലുള്ള സ്പായിൽ വ്യാജരേഖകൾ ചമച്ച് ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശിനികളെയും സ്ഥാപന ഉടമകളെയും മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു (Thiruvananthapuram Spa Raid). കൃത്യമായ യാത്രാരേഖകളില്ലാതെ അതിർത്തി കടന്ന് കേരളത്തിലെത്തിയ സംഘമാണ് പിടിയിലായത്. ബംഗ്ളാദേശ് സ്വദേശികളായ റുുമ ചർണാഭ (21), റിമ ഷെയ്ഖ് (21), സ്ഥാപന ഉടമകളായ നിഹു ഹുസൈൻ (29) (തിരുവല്ലം സ്വദേശി ), ഹരികൃഷ്ണൻ (34): (ശാസ്താംകോട്ട സ്വദേശി) എന്നിവരാണ് പിടിയിലായത്.
ജഗതിയിലെ സ്പായിൽ വിദേശ വനിതകൾ അനധികൃതമായി ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മ്യൂസിയം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന വ്യാജരേഖകൾ കാണിച്ച് സ്പായിൽ തെറാപ്പിസ്റ്റുകളായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഇവരുടെ പക്കൽ പാസ്‌പോർട്ടോ മറ്റ് മതിയായ തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല.
വിദേശികളെ നിയമവിരുദ്ധമായി താമസിപ്പിച്ചതിനും ജോലിക്ക് നിർത്തിയതിനുമാണ് സ്ഥാപന ഉടമകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. ഇവരെ കേരളത്തിലേക്ക് എത്തിച്ചതിന് പിന്നിൽ മറ്റ് ഏജന്റുകൾ ഉണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: Museum Police in Thiruvananthapuram arrested two Bangladeshi women and two spa owners for working illegally using forged documents at a spa in Jagathy. The women, who claimed to be from West Bengal, lacked valid passports or travel documents. All four suspects have been remanded to judicial custody.

