കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.(There is nothing wrong with a teacher punishing a student, with good intentions, says High Court)
2025 ഫെബ്രുവരി 10-നായിരുന്നു കേസിനാസ്പദമായ സംഭവം. അച്ചടക്ക ലംഘനത്തിന്റെ പേരിൽ അധ്യാപകൻ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചൂരൽ കൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. ഇതിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി ഇപ്പോൾ റദ്ദാക്കിയത്.
വിദ്യാലയത്തിലെ അച്ചടക്കം നിലനിർത്താനും കുട്ടികളെ തിരുത്താനും അധ്യാപകർക്ക് പ്രത്യേക അധികാരമുണ്ട്. കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ തന്നെ മാതാപിതാക്കൾ ഇത്തരം അച്ചടക്ക നടപടികൾക്കുള്ള അനുവാദം പരോക്ഷമായി നൽകുന്നതായി കണക്കാക്കണമെന്ന് കോടതി പറഞ്ഞു.



