തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗവർണർക്ക് തിരിച്ചടി. മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിനാണ് ഭരണഘടനാപരമായ സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള നയപ്രഖ്യാപന പ്രസംഗം നിയമസഭ ഔദ്യോഗികമായി അംഗീകരിച്ചു.(The speech approved by the cabinet is valid, Chief Minister and Assembly reject Governor’s speech)
നയപ്രഖ്യാപന പ്രസംഗത്തിനിടെ സർക്കാർ തയ്യാറാക്കി നൽകിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിട്ടിരുന്നു. ഇവ വസ്തുതാവിരുദ്ധമാണെന്നായിരുന്നു ഗവർണറുടെ വാദം. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിക്കുകയും, ഗവർണറുടെ നടപടി കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്ന് വിമർശിക്കുകയും ചെയ്തിരുന്നു.
സഭയിലെ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ സ്പീക്കർക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ കത്തിന് സ്പീക്കർ മറുപടി നൽകിയില്ലെന്ന് മാത്രമല്ല, കത്ത് പരസ്യമായതിനെച്ചൊല്ലി രാജ്ഭവനും സ്പീക്കറും തമ്മിൽ വാക്പോരും നടന്നു. ഗവർണർ സ്വന്തം നിലയിൽ വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. ചട്ടങ്ങളും ഭരണഘടനാപരമായ കീഴ്വഴക്കങ്ങളും നിരത്തിയാണ് ഗവർണറുടെ ആവശ്യം സഭ തള്ളിയത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം തന്നെയാകും സഭയുടെ ഔദ്യോഗിക രേഖകളിൽ സ്ഥാനം പിടിക്കുക.
ഗവർണറുടെ കത്തിന് മറുപടി നൽകാതെ വാർത്താസമ്മേളനം നടത്തിയ സ്പീക്കറുടെ നടപടി ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സിന് യോജിച്ചതല്ലെന്ന് ലോക്ഭവൻ കുറ്റപ്പെടുത്തി. ഈ തർക്കം നിലനിൽക്കെത്തന്നെയാണ് സർക്കാർ പ്രസംഗം സഭ പാസാക്കിയത്.

