കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ.പി.സി.സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി മേഖലയിലെ വലിയ പ്രതിസന്ധികൾ കണക്കിലെടുത്ത് ആ വകുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനാൽ രണ്ട് വലിയ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ‘ഒരാൾക്ക് ഒരു പദവി’ എന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(Sunny Joseph Advocates One Person One Post Policy Amid KPCC Restructuring And Power Crisis)
ഒരാൾക്ക് ഒരു പദവിയാണ് ഉചിതം. എന്നാൽ എം.പി, എം.എൽ.എ പദവികൾ കൈകാര്യം ചെയ്യുന്നത് പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിന് തടസ്സമല്ല. ഇതിൽ ‘ഹാർഡ് ആൻഡ് ഫാസ്റ്റ് റൂൾ’ ഒന്നുമില്ല. പുനഃസംഘടന പൂർത്തിയാകുന്നത് വരെയുള്ള പാർട്ടി ഏകോപനത്തിന് നിലവിൽ യാതൊരു തടസ്സവുമില്ല, സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ പി.എം നിയാസ് പരസ്യ വിമർശനം ഉന്നയിച്ചത് ശരിയായില്ലെന്നും പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുമെന്നും വൈദ്യുതി മന്ത്രി കൂടിയായ സണ്ണി ജോസഫ് അറിയിച്ചു. പകൽ സമയത്ത് ഒരു യൂണിറ്റ് വൈദ്യുതിക്ക് വെറും ഒരു പൈസയാണ് വില. എന്നാൽ രാത്രി സമയത്ത് 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടാത്ത സാഹചര്യമാണ്. അതുകൊണ്ട് മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കണം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു. ജലസംഭരണികളിൽ നിലവിൽ വെള്ളം കുറവാണെന്നും എന്നാൽ കൂടുതൽ വില കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി റെഗുലേറ്ററി കമ്മീഷനിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Story Summary
KPCC President and Electricity Minister Sunny Joseph stated that he prefers the “one person, one post” policy as he wants to focus heavily on resolving the state’s power crisis. While advocating for a swift KPCC restructuring, he also criticized KPCC General Secretary P M Niyas for publicly airing grievances regarding the appointment of N Seshadrinathan as the State Election Commissioner.

