എറണാകുളം: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം നൽകിക്കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വസ്തുതകൾ പൂർണ്ണമായി മനസ്സിലാക്കാതെയാണ് കോടതി പരാമർശങ്ങൾ നടത്തിയതെന്നാണ് എസ് ഐ ടിയുടെ വാദം.(SIT to move High Court against Thantri’s bail in Sabarimala gold theft case)
തന്ത്രിക്കെതിരെ നിർണ്ണായകമായ നിരവധി തെളിവുകൾ കൈവശമുണ്ടെന്നും എന്നാൽ ജാമ്യഹർജി പരിഗണിച്ച വേളയിൽ ഇവ പൂർണ്ണമായി കോടതിയിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കീഴ്‌ക്കോടതി ഉത്തരവ് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കും. അതിനാൽ ഈ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരിക്കും എസ് ഐ ടി ഹൈക്കോടതിയെ സമീപിക്കുക.
അതേസമയം, കൊല്ലം കോടതിയുടെ വിധിയിൽ അസാധാരണത്വം ഉണ്ടെന്ന് നിയമമന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി പോലെയായിരുന്നു ഈ ഉത്തരവിന്റെ സ്വഭാവം. ഒരു അവസാന വിധി പോലെയാണ് കീഴ്ക്കോടതി ഇത് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ല എന്നും മന്ത്രി പറഞ്ഞു.

