തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുന്നതിലൂടെ അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് നീക്കം. എസ്.ഐ.ടിക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(SIT is no longer relevant, VD Satheesan on Sabarimala gold theft case)
കൃത്യസമയത്ത് പ്രാഥമിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമായി. അകത്തുള്ള പ്രതികളെ രക്ഷിച്ചില്ലെങ്കിൽ പുറത്തുള്ളവർ കുടുങ്ങുമെന്നും സതീശൻ പരിഹസിച്ചു. കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാൻ എസ്.ഐ.ടി ഭയപ്പെടുകയാണ്.
കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം നൽകുന്നത് സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണ്. ഇപ്പോൾ നവോത്ഥാനവുമില്ല, സ്ത്രീ പ്രവേശനവുമില്ല എന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പരിഹസിച്ചു.
സംഘപരിവാറിന്റെ അതേ പാതയിലാണ് സി.പി.എമ്മും സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയതയ്ക്ക് തിരികൊളുത്തുകയാണ്. ആര് വർഗീയത പറഞ്ഞാലും യു.ഡി.എഫ് അതിനെ ശക്തമായി എതിർക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മതേതര നിലപാട് കേരളം അംഗീകരിക്കുമെന്നും ‘പുതു യുഗയാത്ര’യ്ക്ക് ലഭിക്കുന്ന വലിയ ജനപങ്കാളിത്തം അതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

