ചെന്നൈ: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ നടൻ ജയറാം ( SIT Interrogates Actor Jayaram). കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ താരം, “സ്വാമിയേ ശരണമയ്യപ്പ, എന്നെ വിട്ടേക്കൂ” എന്ന് മാത്രമാണ് മറുപടി നൽകിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ ജയറാമിന്റെ വസതിയിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു ഈ നടപടി.
അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ദീർഘകാലത്തെ പരിചയം ജയറാം സമ്മതിച്ചിട്ടുണ്ട്. ശബരിമലയിൽ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും കടുത്ത അയ്യപ്പഭക്തനായ താൻ അദ്ദേഹത്തെ പൂർണ്ണമായി വിശ്വസിച്ചിരുന്നുവെന്നും ജയറാം പറഞ്ഞു. പൂജകൾക്കായി പോറ്റി തന്റെ വീട്ടിലെത്തിയിരുന്നതായും എന്നാൽ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നുവെന്നും ജയറാം വ്യക്തമാക്കി. സ്മാർട്ട് ക്രിയേഷൻസിൽ സ്വർണ്ണപ്പാളികൾ പൂജിച്ചപ്പോഴും കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെ ഘോഷയാത്രയിലും പോറ്റിയുടെ ക്ഷണമനുസരിച്ച് പങ്കെടുത്തിട്ടുണ്ടെന്നും താരം മൊഴി നൽകി.
ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളുടെയും ശ്രീകോവിൽ വാതിലുകളുടെയും സ്വർണ്ണപ്പാളികളിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തുവെന്നതാണ് കേസ്. ഈ പാളികൾ സ്വർണ്ണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സമയത്ത് ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ ജയറാമിനെ പ്രതിയാക്കാൻ സാധ്യതയില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നതെന്നും സൂചനയുണ്ട്. ഇതേ കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉൾപ്പെടെ 12 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും രാഷ്ട്രീയ-സിനിമാ ബന്ധങ്ങളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. 2019-ൽ നടന്ന പൂജകളിൽ ജയറാമിനൊപ്പം മറ്റ് ചില പ്രമുഖരും പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്വർണ്ണപ്പാളികൾ ക്ഷേത്രത്തിന് പുറത്തെത്തിച്ചതിൽ ഗുരുതരമായ നിയമലംഘനം നടന്നതായാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ സിനിമാ താരങ്ങളുടെയും ഉന്നതരുടെയും മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തിയേക്കും.



